സൂര്യനും ചന്ദ്രനും വാനവും സാക്ഷിയായ്
മാരിവിൽ മേലെയോ ഊയലിൽ ആടണം
സന്ധ്യയിൽ താരവും വന്ന സന്ധ്യാംബരം
സന്ധ്യ തൻ രാഗവും കണ്ടു ഞാനാടണം
മഞ്ജിമപ്പൊൻവെയിൽ രേണു സൗവർണ്ണമായ്
അഞ്ജലിപ്പൂക്കളായ് മുന്നിലുണ്ടാവണം
വാടിയില്‍ നീളവേ പൂത്തു നില്‍ക്കുന്നൊരീ
പാടലപ്പൂക്കളെപ്പോലെയുണ്ടാകണം
മാതളപ്പൂക്കളും ചൂതകുഞ്ജത്തിലാ
ശീതളച്ഛായയും എന്നിലുണ്ടാവണം
ചന്ദനം തന്നിലേ ഗന്ധവും തൂകിയീ
മന്ദമാം തെന്നലേ നീയുമുണ്ടാവണം
തുമ്പയും തുമ്പ തന്‍ തേൻകണം ഉണ്ണുമാ
തുമ്പിയും വണ്ടുമിങ്ങെന്നുമുണ്ടാവണം
യക്ഷരും കിന്നരം വീണ ഗന്ധർവരും
പക്ഷികൾ നിത്യവും പാട്ടുകൾ പാടണം
തേനിളം ഈണമായ് ആയിരം രാഗമായ്
ഗാനവും കാതിലായെന്നുമുണ്ടാവണം
ഭാവനാ സാന്ദ്രമാം തീരമീ ഭൂമിയില്‍
താവകസ്സാധകം എന്നുമുണ്ടാവണം
ആയിരം വർണ്ണമാലേഖനം ചെയ്‌തതാം
മായികാ രൂപമെന്നുള്ളിലുണ്ടാവണം
താരിളം കണ്‍കളും കാന്തികാ ദീപ്തിയും
വാരിളം പൂക്കളെപ്പോലെയുണ്ടാവണം
മാനസപ്പൊയ്കയില്‍ നീന്തി നീരാടിടും
ഈ നറും സ്വപ്നമോ വീണ്ടുമുണ്ടാകണം
മോഹന സ്വപ്നമോ തീർത്തിടും ശിൽപിയാം
മോഹമോ ഏറെയെന്നുള്ളിലുണ്ടാവണം
വൃത്തം: സ്രഗ്വിണി
പ്രാസം : ദ്വിതീയ + അനു
No comments:
Post a Comment