Saturday, December 1, 2012

Lunch Break

ലഞ്ച്  ബ്രേക്ക്  (1992 - 95 N.S.S. College, Ottappalam )

ഉച്ച ഭക്ഷണ സമയമെന്നോതി
ഉച്ചത്തില്‍ മുഴങ്ങീ കലാലയ മണി
മൃഷ്ടാന്നഭോജനപ്പൊതിയഴിച്ചൂ
 ധൃതിയില്‍ തുടങ്ങീ ആഹാരസേവ

തിക്കിത്തിരക്കിയാ പൈപ്പിന്‍ ചുവട്ടില്‍
തട്ടലും മുട്ടലും ആവോളമൊപ്പിച്ചു
കൈ കഴുകുന്നിടെ കൂട്ടുകാരോടൊത്തു
കമണ്റ്റുകളേറെപ്പറഞ്ഞുല്ലസിച്ചും.

തളിരിട്ടു നില്‍ക്കുമാ മാവിന്‍ ചുവട്ടില്‍
തണലത്തു സ്വസ്ഥമായ്‌ നില്‍പ്പുറപ്പിച്ചു
ആ വഴിപ്പോയിടും പെണ്ണുങ്ങളേയെല്ലാം
ആനന്ദത്തോടെ ഞാന്‍ നോക്കി നില്‍ക്കെ

അതിലൊന്നിനെക്കണ്ടു ഹൃദയത്തിനുള്ളില്‍
ആലേഖനം ചെയ്തു ഞാന്‍ 'എണ്റ്റെ സ്വന്തം'
അനിതര സുഖം തേടി അനുപമയവളെ ഞാന്‍
അനുദിനം നോക്കുന്നു അനുനയത്തില്‍

കണ്ടില്ലയെന്നവള്‍ നടിക്കുന്നുവെങ്കിലും
കടക്കണ്ണാലെയ്യുന്നു കാമബാണം
ഭാവിയിലവളെന്നെ ഗൌനിക്കണേയെന്നു
ഭൂതേശനോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

വാചാലമായൊരു മൌനത്തിലൂടവള്‍
വിട വാങ്ങിപ്പോവതും നോക്കി നില്‍ക്കെ
നാളത്തെ മധ്യാഹ്ന്ന നേരത്തിനായിയെന്‍
ഹൃദയം തുടിച്ചു തുടങ്ങിടുന്നു.


സമര്‍പ്പണം: വയറ്റുപ്പിഴപ്പിനായി നിന്നു വാചകമടിക്കുന്ന കറുത്ത കോട്ടിട്ടയാളിന്‌ 

Saturday, November 10, 2012

ബാഹുലേയ ചരിതം

ബാഹുലേയണ്റ്റെ വീട്ടില്‍ ഒരു മാസമായി രാത്രി പ്രേത ശല്യം. പറഞ്ഞത്‌ മറ്റാരുമല്ല, ബാഹുലേയന്‍ തന്നെ. ഒരു പഴയ ഓടിട്ട വീട്ടിലാണ്‌ ബാഹുലേയണ്റ്റെ താമസം. കൂടെ അമ്മ മാത്രം. ഇല്ലാത്ത കാശെല്ലാം ഉണ്ടാക്കി പെങ്ങളെ കെട്ടിച്ചു വെട്ടേപ്പിന്നെ ബാഹുലേയനും അമ്മയും മാത്രമായി വീട്ടില്‍. പെങ്ങളെ കെട്ടിച്ചതിണ്റ്റെ ക്ഷീണം ഇനിയും തീരാത്തതുകൊണ്ടും ഒരു പെണ്ണിനെക്കൂടി പോറ്റാനുള്ള ത്രാണി പോരെന്നുള്ളൊരു തോന്നല്‍ ഉള്ളിലെവിടെയോ ഉള്ളതുകൊണ്ടും ബാഹുലേയന്‍ കല്യാണം കഴിക്കുന്നതിനെ പറ്റി കാര്യമായി ചിന്തിച്ചിരുന്നില്ല. അപ്പോള്‍ പറഞ്ഞു വന്നത്‌ രാത്രിയിലെ ശല്യം.

തട്ടിന്‍പുറത്ത്‌ രാത്രി കാലങ്ങളില്‍ ആള്‍പെരുമാറ്റം. പൂച്ച എലിയെ പിടിക്കുന്നതാകാം എന്നു കരുതി ആദ്യം സമാധാനിച്ചു. പക്ഷെ ഇമ്മാതിരി ഒച്ചയ്ക്ക്‌ എലികളും പൂച്ചകളും തമ്മില്‍ മിനിമം ഒരു കുരുക്ഷേത്ര യുദ്ധമെങ്കിലും വേണം. നൂറ്റൊന്ന് എലികളും അഞ്ച്‌ പൂച്ചകളും. (കര്‍ണ്ണനെ ഞാനെണ്ണി) അതേതായാലും എലിസാന്ദ്രത അത്രയ്ക്കില്ല. വീട്ടിനകത്ത്‌ അതിക്രമിച്ചു കേറിയാല്‍ അധ്വാനത്തിണ്റ്റെ കൂലി പോലും മോഷ്ടിച്ചെടുക്കാനാവില്ല എന്നുള്ളതിനാല്‍ അറിയാവുന്ന കള്ളന്‍മാരാരും ആ വഴി വരികയുമില്ല. തന്നേയുമല്ല, ഇതിപ്പോ ദിവസേനയുള്ള കൂത്തല്ലേ. തട്ടിന്‍പുറത്ത്‌ രാത്രി കയറി നോക്കാമെന്നു വെച്ചാല്‍ ബാഹുലേയണ്റ്റെ ധൈര്യവും, ഐ മീന്‍ ഭയവും, അമ്മയുടെ മുട്ടു വേദനയും ഒരു തടസ്സവുമായി. ബാഹുലേയണ്റ്റെ അച്ഛന്‌ അപാര ധൈര്യമായിരുന്നെത്രേ. നാട്ടിലിറങ്ങിയ പുലിയെ പിടിക്കാന്‍ കലിതുള്ളി ഒറ്റയ്ക്ക്‌ ഇറങ്ങിപ്പോയതാണ്‌. അച്ചണ്റ്റെ കലിയും പുലിയുടെ വിശപ്പും മാറി. എന്തൊ നല്ല കാലത്തിന്‌ ബാഹുലേയന്‌ അത്രയും ധൈര്യമില്ലാതായി. ഒരു ദിവസം രാത്രി ബാഹുലേയന്‍ മൂത്രമൊഴിക്കാന്‍ എണീറ്റപ്പോള്‍ പുറത്ത്‌ ഒരു അസാധാരണരൂപം കണ്ടു. പൂച്ചയല്ല, പക്ഷെ ഒരു പ്രത്യേക ജന്തു. എന്താണെന്ന് മനസ്സിലായില്ല, എന്നാപ്പിന്നെ പ്രേതമായിക്കോട്ടെ എന്നു വിചാരിച്ചു.

 "ഉവ്വോ" രമേശന്‍ സമ്മിശ്രവികാരങ്ങളോടെ കഥ കേട്ടിരുന്നു. അടുത്തയാഴ്ച ഇ എസ്‌ ഐ ഇന്‍സ്പെക്റ്റിൊന്‍ ആണ്‌. അതിനുള്ള പണിയ്ക്കാണ്‌ രണ്ടാളെയും ഇരുത്തിയിരിക്കുന്നത്‌. അതിണ്റ്റെ ഇടയിലാണ്‌ ബാഹുലേയനും അവണ്റ്റെ തട്ടിന്‍പുറവും കൂടെ ഒരു പ്രേതവും കൂടി കയറി വന്നിരിക്കുന്നത്‌. നാഴികയ്ക്ക്‌ നാല്‍പ്പതു വട്ടം പിള്ള സാര്‍ വന്നു നോക്കുന്നുണ്ട്‌,കണക്കുകള്‍ എത്രത്തോളമായി എന്ന്. പറഞ്ഞു തീര്‍ന്നില്ല ദേ പിള്ള സാറെത്തി. പിള്ള സാറിന്‌ ഒറ്റ നോട്ടത്തിലേ കാര്യം പിടികിട്ടി. പിള്ളേരു രണ്ടും ഏതോ കഥ പറഞ്ഞിരിപ്പാണ്‌.

 " എന്താഡോ ഡീറ്റെയിത്സ്‌ എടുത്തോ? എന്താ രണ്ടും കൂടെ പറയുന്നത്‌"

 "അതു പിന്നെ ഈ ബാഹുലേയണ്റ്റെ വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുവായിരുന്നു." രമേശന്‍ തിരക്കിട്ട്‌ പണി തുടങ്ങിയതായി ഭാവിച്ചു.

 "പ്രേതമോ? എന്താഡോ താനീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്‌" പിള്ള സാര്‍ നേരെ ബാഹുലേയണ്റ്റെ നേരെ തിരിഞ്ഞു. ബാഹുലേയന്‍ കാര്യം പറഞ്ഞു. കേട്ട ഉടനെ പിള്ള സാര്‍ പറഞ്ഞു.

എടൊ, അത്‌ മരപ്പട്ടിയാവും. മരപ്പട്ടിയോ, ബാഹുലേയന്‍ അമ്പരന്നു.

 അതെന്താ സാറെ. പിള്ള സാര്‍ വാചാലനായി. അതങ്ങനെയാണ്‌, പിള്ളസാറിനോട്‌ ഒരു ചോദ്യം ചോദിക്കേണ്ട കാര്യമേയുള്ളൂ. പിന്നെ ക്ളാസ്‌ തുടങ്ങും. ആളൊരു സര്‍വ വിജ്ഞാന കോശിയാണ്‌.

എടോ, താഴമ്പൂ, മരപ്പട്ടി, എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും കേട്ടിട്ടേയുണ്ടാവൂ. താന്‍ താഴമ്പൂ കണ്ടിട്ടുണ്ടോടോ.

ഇല്ല

പിള്ള സാര്‍ രമേശനെ നോക്കി.

 താനോ?

രമേശനും പറഞ്ഞു , ഇല്ല.

ങ അതാ പറഞ്ഞത്‌.

പിന്നെ ഒരു പത്ത്‌ സെക്കണ്റ്റോളം നിശ്ശബ്ദത.

പിള്ള സാര്‍ എപ്പോഴും അങ്ങിനെയാണ്‌. എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങളാവും ചിലപ്പൊ ആദ്യം പറയുക. പിന്നെ ഒരു സസ്പെന്‍സ്‌ ഇട്ട്‌ മിണ്ടാതെ നില്‍ക്കും, പിന്നെയേ കാര്യത്തിലേക്കു വരൂ. ഒരു മിനിറ്റു കൊണ്ട്‌ പറയാവുന്നത്‌ പതിനഞ്ചു മിനിറ്റു കൊണ്ട്‌ പറയും. പറഞ്ഞു തീര്‍ന്നു വരുമ്പോള്‍ ചിലപ്പോ കേട്ടിരിക്കുന്നവനേ ബാക്കി കാണില്ല, പിന്നല്ലേ അവണ്റ്റെ സംശയം.

പിള്ള സാറ്‍ ക്ളാസ്‌ തുടങ്ങി. ഈ മരപ്പട്ടി എന്നു പറഞ്ഞാല്‍ പൂച്ചയുറ്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌. പാം സിവെറ്റ്‌ എന്നു പറയും. കണ്ടാല്‍ ഏതാണ്ട്‌ പൂച്ചയെപ്പോലെയിരിക്കും. ചെവി കുറച്ച്‌ ഉയര്‍ന്നിട്ടാണ്‌. പക്ഷെ മുഖം കുറച്ചുകൂടെ കൂര്‍ത്തിട്ടാണ്‌. കണ്ണിനു മുകളില്‍ ഭസ്മമിട്ടതുപോലെ വെളുത്ത പാടു കാണാം. രാത്രിയാണ്‌ ഇവറ്റകള്‍ തിന്നാന്‍ വല്ലതും കിട്ടുമോ നോക്കി ഇറങ്ങുന്നത്‌.

പിന്നെയും കുറച്ച്‌ നിശ്ശബ്ദത.

ബാഹുലേയണ്റ്റെ മനസ്സിലും താന്‍ കണ്ട രൂപം മിന്നി മറഞ്ഞു. ശരിയാണ്‌, മരപ്പട്ടി തന്നെ. രമേശണ്റ്റെ ചുണ്ടില്‍ ഒരു ചെറു ചിരി, അതില്‍ സ്വല്‍പം പരിഹാസം ഉണ്ടൊയെന്നൊരു സംശയം. അതു മനസ്സിലാക്കിയതു കൊണ്ടാകാം പിള്ള സാര്‍ അടുത്ത ചോദ്യം ചോദിച്ചു.

ഈ ലോകത്തെ ഏറ്റവും വില കൂടിയ കാപ്പി ഏതാണെന്ന് അറിയാമോ? നെസ്‌കഫെയും സണ്‍റൈസുമല്ലാതെ മറ്റൊന്നും ബാഹുലേയന്‌ അറിയില്ല. അന്യന്‍ സിനിമ ഇറങ്ങിയതില്‍ പിന്നെ കാപ്പചീനോ കോഫിയാ എന്നു പാട്ടു കേട്ടിട്ടുണ്ട്‌. ആ ധാരണയില്‍ പറഞ്ഞു.

കാപ്പച്ചീന.

ഏയ്‌. നോ നോ.

പിന്നെയും സയിലന്‍സ്‌.

ഓരൊ സയിലന്‍സും പത്ത്‌ സെകണ്റ്റാണ്‌.

കോപി ലുവാക്‌. അതാണ്‌ അതിണ്റ്റെ പേര്‌.

പിന്നെയും സയിലന്‍സ്‌.

ഈ കോഫി പൌഡറ്‍ എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത്‌ എന്നറിയുമോ?

പിന്നെയും സൈലന്‍സ്‌.

രമേശന്‍ പിള്ള സാറിണ്റ്റെ വായില്‍ നിന്ന് മുത്ത്‌ പൊഴിയുന്നതും കാത്ത്‌ നിന്നു. ബാഹുലേയനാകട്ടെ, ഈ മരപ്പട്ടീടെ ശല്യം എങ്ങനെ അവസാനിപ്പിക്കാം എന്നു ചിന്തിക്കുകയായിരുന്നു. കാരണം മരപ്പട്ടീം കാപ്പീം തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ.

 പിള്ള സാറ്‌ വീണ്ടും തിരു വാ തുറന്നു.

ഈ മരപ്പട്ടിയുറ്റെ കാഷ്ടം പൊടിച്ചു ചേര്‍ത്താണ്‌ അതുണ്ടാക്കുന്നത്‌. ഒരു കിലോ കോഫി പൌഡറിന്‌ മൂവായിരം ഡോളറെങ്കിലും കാണും. കഷ്ടി ഒന്നര ലക്ഷം രൂപ. ഒരു കപ്പ്‌ കാപ്പിക്ക്‌ കൊടുക്കേണ്ടി വരും രണ്ടായിരത്തി അഞ്ഞൂറു രൂപ. എന്താ ഡിമാണ്റ്റെന്നറിയ്വോ ഇതിനൊക്കെ. നല്ല എക്സ്‌പോര്‍റ്റ്‌ ബിസിനെസ്സാണ്‌. കുട്ടപ്പനായിട്ടാണ് സംഗതി വിറ്റു പോകുന്നത്.

ബാഹുലേയന്‌ അതൊരു പുതിയ അറിവായിരുന്നു.

പെട്ടെന്ന് പിള്ള സാറിണ്റ്റെ മൊബൈല്‍ ചിലച്ചു. ഇന്‍കമിംഗ്‌ നമ്പറ്‍ കണ്ട പിള്ള സാറിണ്റ്റെ മുഖം പെട്ടെന്ന് ഗൌരവമായി. ക്ളാസ്സ്‌ നിര്‍ത്തി പെട്ടെന്ന് തിരിച്ചു പോയി. രമേശന്‍ പണി പുനരാരംഭിച്ചു. ബാഹുലേയനും. പിള്ള സാര്‍ തിരിച്ചു വരുമ്പോള്‍ പഴയ മൂഡിലാവണമെന്നില്ല.

 പക്ഷെ ബാഹുലേയണ്റ്റെ കണ്ണുകള്‍ മോണിറ്ററിലും, വിരലുകള്‍ കീ ബോര്‍ഡിലും മനസ്സ്‌ മരപ്പട്ടിയിലും മോഹങ്ങള്‍ അതിണ്റ്റെ കാഷ്റ്റത്തിലും പ്രതീക്ഷകള്‍ അതിണ്റ്റെ വിറ്റു വരവിലും മാത്രം വിശ്രമിച്ചു. ആശങ്കകള്‍ക്ക്‌ പക്ഷെ വിശ്രമിക്കാന്‍ ഒന്നിലധികം സ്ഥലങ്ങളുണ്ടായിരുന്നു, ആര്‍ക്ക്‌ കൊടുക്കും, എന്ത്‌ വിലക്ക്‌ കൊടുക്കും, എവിടെ കൊണ്ടു പോയി കൊടുക്കും, എങ്ങനെ കൊടുക്കും, ലാഭത്തിണ്റ്റെ എത്ര വിഹിതം അളിയന്‌ കൊടുക്കേണ്ടി വരും എന്നിങ്ങനെ ആശങ്കകള്‍ കറങ്ങി നടന്നു. .

 എത്രയും പെട്ടെന്ന് വീട്ടിലൊന്നു പോയി നോക്കണം, എങ്ങനെ പോകും എന്ന് ചിന്തിച്ചിരിക്കുമ്പോളാണ്‌ ബാഹുലേയണ്റ്റെ ഫോണ്‍ ശബ്ദിച്ചത്‌. എന്തോ അത്യാവശ്യ കാള്‍ വന്നതു പോലെ ബാഹുലേയന്‍ പെട്ടെന്ന് പുറത്തേക്ക്‌ മാറി നിന്ന് സംസാരിച്ചൂ. ആരുടെയോ കാള്‍. പക്ഷെ തിരിച്ചു വന്ന് രമേശനോടു തട്ടി വിട്ടു.

വീട്ടീന്ന് അമ്മയാ വിളിച്ചത്‌, നല്ല സുഖമില്ലെത്രെ. ഒന്ന് ആശുപത്രിയില്‍ കൊണ്ടു ചെല്ലേണ്ടിവരും. നീ ഇന്നൊന്ന് അഡ്‌ജസ്റ്റ്‌ ചെയ്യ്‌.

പിന്നെ നേരെ പിള്ള സാറിണ്റ്റെ കാബിനിലേക്ക്‌. തക്കം നോക്കി അവിടെയും കാര്യം അവതരിപ്പിച്ചു, സമ്മതം വാങ്ങി നേരെ വീട്ടിലേക്ക്‌. മനസ്സു മുഴുവന്‍ പ്രാര്‍ത്ഥനയായിരുന്നു. ഈശ്വരാ, വീട്ടിലുള്ളതും മരപ്പട്ടി തന്നെയാവണേ. മാത്രവുമല്ല, തട്ടിന്‍ പുറത്ത്‌ കുറച്ചെങ്കിലും കാഷ്ടം ഉണ്ടാകണേ. അവിടെ കണ്ടില്ലെങ്കില്‍ ഏതായാലും പറമ്പു മുഴുവന്‍ ഒന്ന് തിരയണം.കുറച്ചെങ്കിലും കിട്ടാതിരിക്കില്ല. പൊന്നിനെക്കാളും വിലയുള്ള സാധനമാണ്‌

വീട്ടില്‍ ചെന്ന പാടെ ടോര്‍ച്ചെടുത്ത്‌ തട്ടിന്‍ പുറത്തേക്ക്‌ കയറി. പ്രതീക്ഷ തെറ്റിയില്ല. അവിടവിടെയായി നിരവധി കാഷ്ടങ്ങള്‍. ആ കിടക്കുന്നത്‌ സ്വര്‍ണ്ണ ബിസ്കറ്റുകളാണെന്നാണ്‌ ബാഹുലേയന്‌ തോന്നിയത്‌. കണ്‍കണ്ട ദൈവം മരപ്പട്ടിയെ ഒന്നു കണ്‍ കുളിര്‍ക്കെ കാണുവാന്‍ അവിടെയെല്ലാം പരതി നോക്കി, പക്ഷെ കണ്ടില്ല. തിരിച്ചിറങ്ങി ബാഹുലേയന്‍ ഭാവി പരിപാടി ആസൂത്രണം ചെയ്തു. എന്തായാലും ഉടനടി കാഷ്റ്റങ്ങളെല്ലാം മാറ്റുക തന്നെ. ചൂലെടുത്ത്‌ മൊത്തം അടിച്ചു കോരാം. അല്ലെങ്കില്‍ അതു വേണ്ട, തട്ടിന്‍ പുറത്ത്‌ പൊടിയുമുണ്ട്‌. കാഷ്ടത്തില്‍ പൊടി കലര്‍ന്നാല്‍ ചിലപ്പോള്‍ വിലകുറയും. അതിണ്റ്റെ മൂല്യമോര്‍ത്തപ്പോള്‍ ബാഹുലേയന്‍ തീരുമാനിച്ചു, കൈ കൊണ്ട്‌ ശ്രദ്ധാപൂര്‍വ്വം എടുത്തു മാറ്റാം. അതാവുമ്പോള്‍ ഉണങ്ങിയതും ഉണങ്ങാത്തതും വെവ്വേറെ വെയ്ക്കാം.

കേക്ക്‌ പായ്ക്ക്‌ ചെയ്യുന്ന രണ്ട്‌ കാര്‍ട്ടണ്‍ ബോക്സ്‌ സംഘടിപ്പിച്ചു. അതിനുള്ളില്‍ അലുമിനിയം ഫോയില്‍ നിരത്തി. ബേക്കറിയില്‍ ബട്ടറ്‍ സ്കോച്ച്‌ പായ്ക്കു ചെയ്യുന്ന ശ്രദ്ധയോടെ കാഷ്ടങ്ങള്‍ ഒന്നൊന്നായി കാറ്‍ട്ടണില്‍ നിരത്തി. അപ്പോഴാണ്‌ ഒരു കാര്യം ശ്റദ്ധിച്ചത്‌, കാഷ്ടത്തിണ്റ്റെ അടി ഭാഗത്ത്‌ തട്ടിന്‍ പുറത്തെ പൊടി പറ്റിപ്പിടിച്ചിരിക്കുന്നു.ചെളി പുരണ്ടാല്‍ വില കുറയും. വൃത്തിയാക്കാവുന്നേടത്തോളം വൃത്തിയാക്കി എല്ലാം മൊത്തത്തില്‍ പായ്ക്ക്‌ ചെയ്തു.ഉണങ്ങിയത്‌ വേറെ, ഉണങ്ങാത്തത്‌ വേറെ. തുടര്‍ന്ന് തട്ടിന്‍ പുറവും തൂത്ത്‌ തുടച്ച്‌ വൃത്തിയാക്കി. മരപ്പട്ടിയ്ക്ക്‌ ഇനിയും കാഷ്ടിക്കേണ്ടതല്ലേ. ഇത്തിരി വൃത്തിയായി കിടന്നോട്ടെ.

ഇനി അടുത്ത കടമ്പ. ബാഹുലേയന്‍ ചിന്തിച്ചു തുടങ്ങി... അന്തമില്ലാത്ത ചിന്തയില്‍ അന്തിച്ചിരുന്ന് അത്താഴമുണ്ടതും ഉറങ്ങാന്‍ കിടന്നതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു....

ഇതെങ്ങനെ വില്‍ക്കും. ചാല മാര്‍ക്കറ്റിലോ പോത്തന്‍കോടോ ഒന്നും കൊണ്ടുക്കൊടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അവിടെ ഇന്നേ വരെ ഇങ്ങനെ ഒരു സാധനം ആരും വില്‍ക്കുന്നതോ വാങ്ങുന്നതോ കണ്ടിട്ടുമില്ല. വില കൂടിയ സാധനമല്ലേ. ഇതൊക്കെ വാങ്ങി ഉപയോഗിക്കാനുള്ള ശേഷി വല്ല അമേരിക്കക്കാരനു മാത്രമേ കാണുള്ളായിരിക്കും. എങ്ങനെ സംഗതി അമേരിക്കയില്‍ എത്തിക്കും? ആരോട്‌ ചോദിക്കും. പിള്ള സാറിനോട്‌ തന്നെ ചോദിക്കാം, പക്ഷെ അമ്മയ്ക്ക്‌ അസുഖമാണെന്ന് പറഞ്ഞാണ്‌ ഇറങ്ങി വന്നിരിക്കുന്നത്‌. കള്ളി വെളിച്ചത്താവുമോ.

എന്നാല്‍ പിന്നെ കമ്പനിയിലെ ലോജിസ്റ്റിക്സില്‍ ഒന്നു വിളിച്ചു ചോദിക്കാം.ഇനിയിപ്പൊ എക്സ്‌പോര്‍ട്ടിണ്റ്റെ എ ബി സി ഡി ഒന്ന് അറിഞ്ഞിരിക്കുന്നത്‌ നല്ലതല്ലേ. കമ്പനിയിലെ എക്‌സ്പോര്‍ട്ടൊക്കെ മനുവാണ്‌ നോക്കുന്നത്‌. മനുവിനെ ഫോണില്‍ വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം, മനുവിന്‌ ഇവിടെ നിന്ന് ലോറിയില്‍ കയറ്റി അയയ്ക്കുന്ന ചുമതലേയുള്ളൂ, ബാക്കി എല്ലാം ഹെഡ്‌ ആപ്പീസില്‍ നിന്നും നോക്കിക്കൊള്ളും.

ഇനിയിപ്പോ മറ്റൊരു ആശ്രയം അക്കൌണ്ട്സ്‌ മാനേജരാണ്‌. അങ്ങേര്‍ക്ക്‌ തീര്‍ച്ചയായും അറിയാന്‍ പറ്റും, പക്ഷെ സഹായിക്കുമെന്ന് ഒരു ഉറപ്പുമില്ല. ചിലപ്പോള്‍ മൊട കാണിച്ചേക്കും. മാത്രവുമല്ല, അഡ്‌വാന്‍സിണ്റ്റെ കണക്കു കൊടുത്തില്ല എന്നു പറഞ്ഞ്‌ എണ്റ്റെ സാലറിയില്‍ നിന്നും പൈസ പിടിച്ച സാമദ്രോഹിയാണ്‌.

തമ്മില്‍ ഭേദം പിള്ള സാര്‍ തന്നെ, കള്ളം പറഞ്ഞു മുങ്ങിയതിന്‌ ഒരു പാട്‌ ശാസിച്ചാല്‍ പോയി പണിനോക്കാന്‍ പറയാം. ഇപ്പോള്‍ പണ്ടത്തെ പോലെയല്ലല്ലോ. കാശല്ലേ കൈ വരാന്‍ പോകുന്നത്‌. ഒരു ഒന്നൊന്നര ലക്ഷം രൂപയുടെ മൊതലാണ്‌ കയ്യിലിരിക്കുന്നത്‌. കന്നി കച്ചോടമായതു കൊണ്ട്‌ വില ഇത്തിരി താഴ്ത്തി ഒരു എഴുപത്തയ്യായിരംകിട്ടിയാല്‍ മറിക്കാം. വേണെങ്കില്‍ കമ്മീഷനായി വല്ല നക്കാപിച്ചയും കൊടുക്കാമെന്നു പറയാം. കാശു കിട്ടുന്ന കാര്യം പറഞ്ഞാല്‍ കമിഴ്ന്നടിച്ച്‌ വീണോളും. അതുമല്ലെങ്കില്‍ എളുപ്പപ്പണിക്ക്‌ പിള്ള സാറിനു വേണോ എന്നു ചോദിക്കാം, എഴുപത്തയ്യായിരം തന്ന് ബാക്കി ലാഭം പുള്ളി എടുത്തോട്ടെ.

 ബാഹുലേയന്‍ ഫോണെടുത്തു പിള്ള സാറിനെ വിളിച്ചു, നേരം രാത്രി പത്തരയാണെന്നുകൂടി ഓര്‍ക്കാതെ. വളച്ചുകെട്ടില്ലാതെ നേരെ കാര്യം പറഞ്ഞു.

"സാറെ, ഉച്ചയ്ക്കു പറഞ്ഞ സംഗതി റെഡിയായിട്ടുണ്ട്‌"

 "എന്തോന്ന്?"

 "മരപ്പട്ടീടെ കാഷ്ടം, രണ്ടു പെട്ടിയുണ്ട്‌, സാറിനു തരട്ടേ?"

പിള്ള സാറിണ്റ്റെ അലര്‍ച്ചയായിരുന്നു മറുപടിയായി കേട്ടത്‌.

 "താനെന്താന്നോടോ വിചാരിച്ചിരിക്കുന്നത്‌? പാതിരാത്രി താനെന്താ ആളെ കളിയാക്കുവാണോ?"

ബാഹുലേയന്‍ ചുരുണ്ടു.

"അല്ല, സാറല്ലേ ഉച്ചയ്ക്ക്‌ പറഞ്ഞത്‌, ഇത്‌ വെച്ച്‌ കാപ്പിയുണ്ടാക്കിയാല്‍ .... വലിയ വിലപിടിച്ച കാപ്പിയാണെന്ന്. "

പിള്ള സാര്‍ ഒരു നിമിഷം നിശ്ശബ്ദനായി, പിന്നെ ശാന്തനായി.

 "താനിപ്പൊ എന്താ ചെയ്തത്‌?"

ബാഹുലേയന്‍ കാര്യം പറഞ്ഞു.

രണ്ടു പെട്ടി കാഷ്ടം കിട്ടിയിട്ടുണ്ട്‌, ഉണങ്ങിയതും ഉണങ്ങാത്തതും വെവ്വേറെ. ഇനീപ്പൊ ഇതൊന്നു വിറ്റാ മതി. "

എടൊ ബാഹുലേയാ, മരപ്പട്ടി ആദ്യം കാപ്പിക്കുരു തിന്നണം. അതിന്‌ കാപ്പി ദഹിക്കില്ല, അത്‌ അതേ പടി കാഷ്ടമായി പുറത്തു വരും. ആ കാപ്പിക്കുരു കഴുകി ഉണക്കി പൊടിച്ചാണ്‌ ഞാന്‍ പറഞ്ഞ കാപ്പി ഉണ്ടാക്കുന്നത്‌. തനിക്ക്‌ മനസ്സിലായോ"

ഉവ്വ്‌ സാര്‍, മനസ്സിലായി.

ഫോണ്‍ കട്ട്‌ ചെയ്ത ഉടനെ സകല ദേഷ്യവും പുറത്തു ചാടി, ബാഹുലേയന്‍ ഫോണിനെ നോക്കി അലറി,

"എടാ മരപ്പട്ടീ..." പിന്നെ അറിയാവുന്ന തെറിയെല്ലാം വേറെയും വിളിച്ചു.

ആ രാത്രിയില്‍ പലവട്ടം ബാഹുലേയന്‍ വീണ്ടും വിളിച്ചു.

എടാ മരപ്പട്ടീ..

എയ്‌, മരപ്പട്ടിയെത്തന്നെയാവും വിളിച്ചത്‌. 

Friday, November 2, 2012

പിള്ള സാറും കുട്ടപ്പനും

കുട്ടപ്പനും പിള്ള സാറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണ്‌ ഉള്ളത്‌. എന്തിനും ഏതിനും പിള്ള സാറിന്‌ കുട്ടപ്പന്‍ വേണം. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌ ഈ കുട്ടപ്പനാണ്‌ പിള്ള സാറിണ്റ്റെ ഒരു റോള്‍ മോഡലെന്ന്‌ മറ്റു ചിലപ്പോള്‍ തോന്നും കുട്ടപ്പന്‍ പിള്ള സാറിണ്റ്റെ ഒരു വിശ്വസ്തനായ അനുയായി ആണെന്ന്‌ പക്ഷെ കുട്ടപ്പനെ ഞങ്ങളാരും കണ്ടിട്ടില്ല.

പിള്ള സാറിന്‌ പക്ഷെ കുട്ടപ്പനെ പുള്ളീടെ കുഞ്ഞു നാള്‍ മുതലേ തന്നെ അറിയുമായിരുന്നിരിക്കണം. കാരണമുണ്ട്‌, 1960- കളുടെ അവസാനകാലം. കന്യാകുമാരി ജില്ലയിലെ മാത്തൂരില്‍ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട്‌ ജലസേചനത്തിനായി ഒരു കനാല്‍ പാലം പണി ആരംഭിച്ചു. തൊട്ടിപ്പാലം എന്നു പേര്‌. തറ നിരപ്പില്‍ നിന്നും ഏതാണ്ട്‌ ഒരു നൂറ്‌ അടിയെങ്കിലും പൊക്കം വരും കനാല്‍ പാലത്തിന്‌. കനാലിനോടു ചെര്‍ന്ന്‌ ഒരു സൈക്കിളിനു പോകാനുള്ള വീതിയില്‍ ഒരു നടപ്പാതയും. പണി ഏതാണ്ട്‌ പൂര്‍ത്തിയാകാറായി. പാലത്തില്‍ കൈവരി വെച്ചിട്ടില്ല്ള. ഈ സമയം നാട്ടുകാര്‍ക്കിടയില്‍ ഒരു പന്തയം നടന്നു. കൈവരി വെക്കാത്ത പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവുട്ടി പോകണം. എപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ അത്രയും ഉയരത്തില്‍ കയറി നടക്കുന്നതേ അപകടം, പിന്നല്ലേ സൈക്കിള്‍ ചവിട്ടുന്നത്‌. ആരും ഒന്നു മടിക്കും, പക്ഷെ ഒടുവില്‍ ഒരു തമിഴന്‍ വന്നു. സൈക്കിളിനു പിന്നില്‍ ഒരു ചാക്ക്‌ അരി വെച്ച്‌ കുട്ടപ്പനായി അയാള്‍ പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവിട്ടി പോയി. കണ്ടു നിന്ന പിള്ള സാറിണ്റ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും കുട്ടപ്പന്‍ ആളൊരു തമിഴനാണെന്ന്‌. എന്നാല്‍ അല്ല. വളര്‍ന്നപ്പോള്‍ പിള്ള സാറിനു ഡെല്‍ഹിയില്‍ ഒരു പണി കിട്ടി. ഒരു വലിയ അറവുശാലയില്‍. അവിടെ ഒരു മൃഗ ഡോക്ടറുണ്ട്‌. ഓരു പശുവിനെയോ പോത്തിനെയോ കണ്ടാല്‍ കുട്ടപ്പനായിട്ട്‌ പറയും, അതിന്‌ അസുഖമുണ്ടോ ഇല്ലയോ. മുറിച്ചു വെച്ച ഇറച്ചി കണ്ടാലും കുട്ടപ്പനായിട്ട്‌ പറയും, അത്‌ ഏത്‌ പോത്തിണ്റ്റെയാണ്‌, അസുഖം വന്ന പോത്താണോ എന്നൊക്കെ.


അപ്പോള്‍ കുട്ടപ്പന്‍ ഒരു ഡോക്ടറാണെന്നാണോ വിചാരം? അല്ലേയല്ല. പിള്ള സാറ്‌ ദില്ലി വിട്ട്‌ മഹാരാഷ്ട്രയിലേക്കു വന്ന കാലം. ടിവിയും ഫ്രിഡ്ജുമൊക്കെ ഉണ്ടാക്കുന്ന കമ്പനിയില്‍ പണി കിട്ടി. കമ്പനി മൊതലാളി മിസ്റ്റര്‍ പാലുണ്ണി പിള്ള സാറിണ്റ്റെ ആരാധനാ പാത്രമാണ്‌. പിള്ള സാര്‍ എപ്പോഴും പറയും, പാലുണ്ണി വളരെ കഴിവുള്ളവനാണ്‌, കമ്പനിയെക്കുറിച്ച്‌ എന്തു കാര്യം എപ്പോള്‍ ചോദിച്ചാലും കുട്ടപ്പനായിട്ട്‌ മറുപടി പറയും.





പിള്ള സാറിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് ഒരു പയ്യനുമായി മുടിഞ്ഞ പ്രേമം. വീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഗത്യന്തരമില്ലാതെ കുട്ടി കാമുകനുമായി ഒളിച്ചോടി.  പിന്നാലെ വീട്ടുകാരും ചെന്നു. ബഹളമായി, തര്‍ക്കമായി, അനുരഞ്ജനമായി കരച്ചിലായി കണ്ണീരായി ഒടുവില്‍ ബന്ധം അംഗീകരിച്ച് കല്യാണവും കഴിപ്പിച്ചു, ഇപ്പോള്‍ കുട്ടപ്പനായി ജീവിക്കുന്നു.

പിള്ള സാറിന്റെ ജീവിതത്തിലെ കുട്ടപ്പന്റെ വ്യാപ്തിയും പ്രസക്തിയും  പക്ഷെ ഇതിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പിള്ള സാറ്‌ വീട്ടിലൊരു D.T.H കണക്ഷനെടുത്തു. ഞങ്ങള്‍ ചോദിച്ചു, "എങ്ങനെയുണ്ട്‌ സാറെ, ടിവി സിഗ്നല്‍ ക്ളിയറാണോ". "പിന്നേ, നല്ല കുട്ടപ്പനായിട്ട്‌ കിട്ടുന്നുണ്ട്‌." ഈശ്വരാ, അതും കുട്ടപ്പനോ? മാത്രമോ, എന്തൊരു അതിശയം, തിരുവനന്തപുരത്തെ എഫ്‌ എം റേഡിയോ സിഗ്നലൊക്കെ കന്യാകുമാരിയിലെ തക്കലയിലും, തൃപ്പരപ്പിലുമൊക്കെ കുട്ടപ്പനായിട്ടാണെത്രെ കിട്ടുന്നത്‌.



എണ്റ്റെ വീട്ടില്‍ തുണി ഇസ്തിരിയിടാന്‍ ഒരു തമിഴന്‍ വരും. അതേ തമിഴന്‍ പിന്നെ പിള്ള സാറിണ്റ്റെ അടുത്തും ചെല്ലും. പക്ഷെ പിള്ള സാര്‍ പറയുന്നത്‌ ഈ തമിഴന്‍ കുട്ടപ്പനായിട്ടാണെത്രെ അവിടെ ഇസ്തിരിയിട്ടു കൊടുക്കുന്നത്‌. ജോലിക്കും പഠിക്കാനുമൊക്കെയായി വീട്ടില്‍ എല്ലാവരും പോയിക്കഴിഞ്ഞാല്‍, പിള്ള സാറും വീടും പൂട്ടി താക്കോലേല്‍പിച്ച്‌ ജോലിക്കു വരും. കുറെ കഴിഞ്ഞാല്‍ ഒരു ജോലിക്കാരി വന്ന്‌ വീട്‌ തുറന്ന്‌ കുട്ടപ്പനായിട്ട്‌ പണിയെടുത്ത്‌ പഴയതു പോലെ വീടും പൂട്ടി താക്കോലേല്‍പിച്ച്‌ പോകുമെത്രെ!! ഇതിനു മുന്‍പൊരു ജോലിക്കാരി വരുമായിരുന്നു, പക്ഷെ അവള്‍ കുട്ടപ്പനായിട്ട്‌ പണി ചെയ്യാറില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്‌ അവളെ വേണ്ടെന്ന്‌ വെച്ചതെത്രെ! ഒരിക്കല്‍ ഒരു പെങ്കൊച്ച്‌ പിള്ള സാറിണ്റ്റെ കമ്പനിയില്‍ ഇണ്റ്റെര്‍വ്യൂവിനു വന്നു. ഏതാണ്ട്‌ സെലെക്ഷനായെന്ന്‌ ഉറപ്പായപ്പോള്‍ പിള്ള സാര്‍ പറഞ്ഞു, ഇവിടെ ഒരു ഭാവി ഉണ്ടാകണമെങ്കില്‍ കുട്ടപ്പനായിട്ട്‌ പണിയെടുക്കേണ്ടി വരും. ആ കുട്ടി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.


N.B: ഇതു വായിച്ചതില്‍ പിന്നെ പിള്ള സാറ്‌  ഇടയ്ക്കിടെ വൈകിയാണ് ജോലിക്കു വരുന്നത്. പുള്ളിയ്ക്ക് ഒരു സംശയം, ശരിക്കും ആ ജോലിക്കാരി കുട്ടപ്പനായിട്ട് പണിയെടുക്കുന്നുണ്ടോ. ഇടയ്ക്കൊന്ന് ശ്രദ്ധിക്കുന്നത് നല്ലതല്ലേ.