Friday, November 2, 2012

പിള്ള സാറും കുട്ടപ്പനും

കുട്ടപ്പനും പിള്ള സാറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണ്‌ ഉള്ളത്‌. എന്തിനും ഏതിനും പിള്ള സാറിന്‌ കുട്ടപ്പന്‍ വേണം. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌ ഈ കുട്ടപ്പനാണ്‌ പിള്ള സാറിണ്റ്റെ ഒരു റോള്‍ മോഡലെന്ന്‌ മറ്റു ചിലപ്പോള്‍ തോന്നും കുട്ടപ്പന്‍ പിള്ള സാറിണ്റ്റെ ഒരു വിശ്വസ്തനായ അനുയായി ആണെന്ന്‌ പക്ഷെ കുട്ടപ്പനെ ഞങ്ങളാരും കണ്ടിട്ടില്ല.

പിള്ള സാറിന്‌ പക്ഷെ കുട്ടപ്പനെ പുള്ളീടെ കുഞ്ഞു നാള്‍ മുതലേ തന്നെ അറിയുമായിരുന്നിരിക്കണം. കാരണമുണ്ട്‌, 1960- കളുടെ അവസാനകാലം. കന്യാകുമാരി ജില്ലയിലെ മാത്തൂരില്‍ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട്‌ ജലസേചനത്തിനായി ഒരു കനാല്‍ പാലം പണി ആരംഭിച്ചു. തൊട്ടിപ്പാലം എന്നു പേര്‌. തറ നിരപ്പില്‍ നിന്നും ഏതാണ്ട്‌ ഒരു നൂറ്‌ അടിയെങ്കിലും പൊക്കം വരും കനാല്‍ പാലത്തിന്‌. കനാലിനോടു ചെര്‍ന്ന്‌ ഒരു സൈക്കിളിനു പോകാനുള്ള വീതിയില്‍ ഒരു നടപ്പാതയും. പണി ഏതാണ്ട്‌ പൂര്‍ത്തിയാകാറായി. പാലത്തില്‍ കൈവരി വെച്ചിട്ടില്ല്ള. ഈ സമയം നാട്ടുകാര്‍ക്കിടയില്‍ ഒരു പന്തയം നടന്നു. കൈവരി വെക്കാത്ത പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവുട്ടി പോകണം. എപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ അത്രയും ഉയരത്തില്‍ കയറി നടക്കുന്നതേ അപകടം, പിന്നല്ലേ സൈക്കിള്‍ ചവിട്ടുന്നത്‌. ആരും ഒന്നു മടിക്കും, പക്ഷെ ഒടുവില്‍ ഒരു തമിഴന്‍ വന്നു. സൈക്കിളിനു പിന്നില്‍ ഒരു ചാക്ക്‌ അരി വെച്ച്‌ കുട്ടപ്പനായി അയാള്‍ പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവിട്ടി പോയി. കണ്ടു നിന്ന പിള്ള സാറിണ്റ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും കുട്ടപ്പന്‍ ആളൊരു തമിഴനാണെന്ന്‌. എന്നാല്‍ അല്ല. വളര്‍ന്നപ്പോള്‍ പിള്ള സാറിനു ഡെല്‍ഹിയില്‍ ഒരു പണി കിട്ടി. ഒരു വലിയ അറവുശാലയില്‍. അവിടെ ഒരു മൃഗ ഡോക്ടറുണ്ട്‌. ഓരു പശുവിനെയോ പോത്തിനെയോ കണ്ടാല്‍ കുട്ടപ്പനായിട്ട്‌ പറയും, അതിന്‌ അസുഖമുണ്ടോ ഇല്ലയോ. മുറിച്ചു വെച്ച ഇറച്ചി കണ്ടാലും കുട്ടപ്പനായിട്ട്‌ പറയും, അത്‌ ഏത്‌ പോത്തിണ്റ്റെയാണ്‌, അസുഖം വന്ന പോത്താണോ എന്നൊക്കെ.


അപ്പോള്‍ കുട്ടപ്പന്‍ ഒരു ഡോക്ടറാണെന്നാണോ വിചാരം? അല്ലേയല്ല. പിള്ള സാറ്‌ ദില്ലി വിട്ട്‌ മഹാരാഷ്ട്രയിലേക്കു വന്ന കാലം. ടിവിയും ഫ്രിഡ്ജുമൊക്കെ ഉണ്ടാക്കുന്ന കമ്പനിയില്‍ പണി കിട്ടി. കമ്പനി മൊതലാളി മിസ്റ്റര്‍ പാലുണ്ണി പിള്ള സാറിണ്റ്റെ ആരാധനാ പാത്രമാണ്‌. പിള്ള സാര്‍ എപ്പോഴും പറയും, പാലുണ്ണി വളരെ കഴിവുള്ളവനാണ്‌, കമ്പനിയെക്കുറിച്ച്‌ എന്തു കാര്യം എപ്പോള്‍ ചോദിച്ചാലും കുട്ടപ്പനായിട്ട്‌ മറുപടി പറയും.





പിള്ള സാറിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് ഒരു പയ്യനുമായി മുടിഞ്ഞ പ്രേമം. വീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഗത്യന്തരമില്ലാതെ കുട്ടി കാമുകനുമായി ഒളിച്ചോടി.  പിന്നാലെ വീട്ടുകാരും ചെന്നു. ബഹളമായി, തര്‍ക്കമായി, അനുരഞ്ജനമായി കരച്ചിലായി കണ്ണീരായി ഒടുവില്‍ ബന്ധം അംഗീകരിച്ച് കല്യാണവും കഴിപ്പിച്ചു, ഇപ്പോള്‍ കുട്ടപ്പനായി ജീവിക്കുന്നു.

പിള്ള സാറിന്റെ ജീവിതത്തിലെ കുട്ടപ്പന്റെ വ്യാപ്തിയും പ്രസക്തിയും  പക്ഷെ ഇതിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പിള്ള സാറ്‌ വീട്ടിലൊരു D.T.H കണക്ഷനെടുത്തു. ഞങ്ങള്‍ ചോദിച്ചു, "എങ്ങനെയുണ്ട്‌ സാറെ, ടിവി സിഗ്നല്‍ ക്ളിയറാണോ". "പിന്നേ, നല്ല കുട്ടപ്പനായിട്ട്‌ കിട്ടുന്നുണ്ട്‌." ഈശ്വരാ, അതും കുട്ടപ്പനോ? മാത്രമോ, എന്തൊരു അതിശയം, തിരുവനന്തപുരത്തെ എഫ്‌ എം റേഡിയോ സിഗ്നലൊക്കെ കന്യാകുമാരിയിലെ തക്കലയിലും, തൃപ്പരപ്പിലുമൊക്കെ കുട്ടപ്പനായിട്ടാണെത്രെ കിട്ടുന്നത്‌.



എണ്റ്റെ വീട്ടില്‍ തുണി ഇസ്തിരിയിടാന്‍ ഒരു തമിഴന്‍ വരും. അതേ തമിഴന്‍ പിന്നെ പിള്ള സാറിണ്റ്റെ അടുത്തും ചെല്ലും. പക്ഷെ പിള്ള സാര്‍ പറയുന്നത്‌ ഈ തമിഴന്‍ കുട്ടപ്പനായിട്ടാണെത്രെ അവിടെ ഇസ്തിരിയിട്ടു കൊടുക്കുന്നത്‌. ജോലിക്കും പഠിക്കാനുമൊക്കെയായി വീട്ടില്‍ എല്ലാവരും പോയിക്കഴിഞ്ഞാല്‍, പിള്ള സാറും വീടും പൂട്ടി താക്കോലേല്‍പിച്ച്‌ ജോലിക്കു വരും. കുറെ കഴിഞ്ഞാല്‍ ഒരു ജോലിക്കാരി വന്ന്‌ വീട്‌ തുറന്ന്‌ കുട്ടപ്പനായിട്ട്‌ പണിയെടുത്ത്‌ പഴയതു പോലെ വീടും പൂട്ടി താക്കോലേല്‍പിച്ച്‌ പോകുമെത്രെ!! ഇതിനു മുന്‍പൊരു ജോലിക്കാരി വരുമായിരുന്നു, പക്ഷെ അവള്‍ കുട്ടപ്പനായിട്ട്‌ പണി ചെയ്യാറില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്‌ അവളെ വേണ്ടെന്ന്‌ വെച്ചതെത്രെ! ഒരിക്കല്‍ ഒരു പെങ്കൊച്ച്‌ പിള്ള സാറിണ്റ്റെ കമ്പനിയില്‍ ഇണ്റ്റെര്‍വ്യൂവിനു വന്നു. ഏതാണ്ട്‌ സെലെക്ഷനായെന്ന്‌ ഉറപ്പായപ്പോള്‍ പിള്ള സാര്‍ പറഞ്ഞു, ഇവിടെ ഒരു ഭാവി ഉണ്ടാകണമെങ്കില്‍ കുട്ടപ്പനായിട്ട്‌ പണിയെടുക്കേണ്ടി വരും. ആ കുട്ടി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.


N.B: ഇതു വായിച്ചതില്‍ പിന്നെ പിള്ള സാറ്‌  ഇടയ്ക്കിടെ വൈകിയാണ് ജോലിക്കു വരുന്നത്. പുള്ളിയ്ക്ക് ഒരു സംശയം, ശരിക്കും ആ ജോലിക്കാരി കുട്ടപ്പനായിട്ട് പണിയെടുക്കുന്നുണ്ടോ. ഇടയ്ക്കൊന്ന് ശ്രദ്ധിക്കുന്നത് നല്ലതല്ലേ.


No comments: